നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ജൂലൈ 04, 2012

ബറാഅത്ത് രാവ് ; സത്യവും മിഥ്യയും

  വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.



ഇതിനുവേണ്ടി വാദിക്കുന്നവര്‍  നടത്തിക്കൊണ്ടിരിക്കുന്ന പല അനാചാരങ്ങള്‍ക്കും അവര്‍ തന്നെ അംഗീകരിക്കുന്ന പ്രമുഖ ഇമാമുകളുടെ പിന്‍ബലം പോലും ഇല്ല എന്നതാണ് വസ്തുത. ഇവര്‍ ശാഫിഈ മദ്ഹബിലെ പണ്ഡിതരെയോ മദ്ഹബിനെയോ അംഗീകരിക്കുന്നവരല്ല.പലപ്പോഴും ഇവരുടെ മദ്ഹബ് നാട്ടാചാരങ്ങളാണ്.  മുസ്ലിം സമൂഹം ഇമാം ശാഫിഈ (റ) കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആദരിക്കുന്ന പണ്ഡിതനാണ് ഇമാം നവവി (റ). അദ്ധേഹത്തിന്റെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക :


സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല .


[കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]


ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]


'ബറാഅത് രാവ്' എന്ന് നാമകരണം ചെയ്തുകൊണ്ട് ഈ രാവില്‍ നടത്തപ്പെടുന്ന പ്രത്യേക നോമ്പിനെയും നമസ്കാരങ്ങളെയും കുറിച്ച് നിരവധി പണ്ഡിതന്മാര്‍ അവയൊക്കെ ബിദ്അത്തുകളാണെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇമാം ശാത്വബിയുടെ ഒരു പ്രസ്താവന ശ്രദ്ധിക്കുക :


"ശഅബാന്‍ പകുതിയില്‍ പകല്‍ നോമ്പനുഷ്ടിക്കുക, രാത്രി നമസ്കാരം നിര്‍വഹിക്കുക പോലുള്ള മതത്തില്‍ പ്രത്യേകമായി സമയം നിര്‍ണ്ണയിക്കുകയോ കല്പ്പിക്കുകയോ ചെയ്യാത്ത ആരാധനകള്‍ അനുഷ്ടിക്കല്‍ അനാചാരങ്ങളില്‍പെട്ടതാണ്."


[അല്‍ ഇഅ'തിസാം 1 ;53]


ശാമുകാരായ ചില താബിഉകള്‍ നിര്‍മ്മിച്ചുണ്ടാക്കിയ ശഅബാന്‍ മാസത്തിലെ ഈ അനാചാരങ്ങള്‍ ചില ഖുര്‍ആന്‍ തഫ്സീരുകളെപ്പോലും സ്വാധീനിച്ചു എന്നതാണ് വസ്തുത. അതിനു ഉദാഹരണമാണ് ജലാലൈനി തഫ്സീര്‍. ഖുര്‍ആന്‍റെ ഭൂമുഖത്തെക്കുള്ള ആദ്യത്തെ അവതരണം റമദാന്‍ മാസം 'ലൈലത്തുല്‍ ഖദ്റിലാ' ണെന്നതില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല.


അല്ലാഹു പറയുന്നു : ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. [ഖുര്‍ആന്‍ 2:185 ]


തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. [ഖുര്‍ആന്‍ 97:1]


ലൈലത്തുല്‍ ഖദ'ര്‍ റമദാനിലാണെന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. അല്ലാഹു ആ രാവിനെപ്പറ്റി ഒന്നുകൂടി വിശദീകരിക്കുന്നു : തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു. [ഖുര്‍ആന്‍ 44:3]


മേല്‍ വചനങ്ങളില്‍ പറഞ്ഞ റമദാനിലെ രാവ് ലൈലത്തുല്‍ ഖദര്‍, ലൈലതുന്‍ മുബാറക്ക എന്നിവയെല്ലാം വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച ആദ്യ രാവിനെ സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ കാര്യമായ യാതൊരുവിധ തര്‍ക്കവുമില്ല. എന്നാല്‍ ജലാലൈനി തഫ്സീറുകാര്‍ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് ശഅബാന്‍ പാതിരാവിലാണെന്ന ഒരു സംശയം രേഖപ്പെടുത്തിവെച്ചു. സൂറത്ത് ദുഖാനിലെ മൂന്നാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം : "(തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) അഥവാ ലൈലത്തുല്‍ ഖദ്റില്‍ അല്ലെങ്കില്‍ ശഅബാന്‍ പാതിരാവില്‍." [ജലാലൈനി 2:652]


ജലാലൈനിയിലെ ഈ പരാമര്‍ശം പ്രാമാണികരായ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇമാം റാസി രേഖപ്പെടുത്തുന്നു : "ലൈലത്തുല്‍ ഖദര്‍ സംഭവിച്ചത് റമദാനിലാണ്. പ്രസ്തുത രാവിലാണ് ഖുര്‍ആന്‍ ആദ്യമായി ഇറക്കപ്പെട്ടത്‌ എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ദുഖാന്‍ സൂറത്തില്‍ പറഞ്ഞ ലൈലതുന്‍ മുബാറക്ക ശഅബാന്‍ പാതിരാവാണെന്ന ചിലരുടെ വാദത്തിനു യാതൊരു തെളിവും അവരില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല. [തഫ്സീറുല്‍ കബീര്‍ 7:316]


ഇമാം ഇബ്നു കസീര്‍ (റ) സൂറത്ത് ദുഖാനിലെ മൂന്നാം വചനം വിശദീകരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു : "ഖുര്‍ആനിന്‍റെ (ആദ്യാവതരണം) ശഅബാന്‍ പാതിരാവിലാണെന്നു വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ തെളിവുകളില്‍ നിന്നും വളരെ വിദൂരമാണ്. അത് റമദാനിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമാക്കിയിരിക്കുന്നു. [ഇബ്നു കസീര്‍ 4:137]


അവലംബം : വോയ്സ് ഓഫ് ഇസ്ലാഹ് 

5 അഭിപ്രായങ്ങള്‍:

CKLatheef പറഞ്ഞു... മറുപടി

കാലികം , ഉപകാരപ്രദം

Unknown പറഞ്ഞു... മറുപടി

വളരെ പ്രസ്റ്ക്തമായ ഒരു പോസ്റ്റ്‌, നന്ദി.

majeed alloor പറഞ്ഞു... മറുപടി

നമുക്കിടയില്‍ ആചാരങ്ങളേക്കാള്‍ കൂടുതല്‍ അനാചാരങ്ങളാണല്ലോ..

vvakareem പറഞ്ഞു... മറുപടി

ഇന്ന് രാത്രി ശഅ്ബാന്‍ 15ന്റെ രാവ്. ബറാഅത്ത് രാവ്. ലൈലത്തുല്‍ ബറാഅത്ത് എന്ന് വിളിക്കപ്പെടുന്നു. ലൈലത്തുല്‍ റഹ്മ, ലൈലത്തുല്‍ മുബാറക്ക എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നുണ്ട്. ലോക മുസ്ലിങ്ങള്‍ യുഗാന്തരങ്ങളായി പ്രാധാന്യം കല്‍പ്പിച്ചുവരുന്ന സുപ്രധാനമായ ഒരു രാവാണത്രെ ഇത്.
സൃഷ്ടികളുടെ സര്‍വ്വകാര്യങ്ങളും വേര്‍തിരിച്ചെഴുതപ്പെടുന്ന ഒരു ദിനമാണെന്നതാണ് ഈ രാവിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിച്ചിരിക്കുന്ന അവസ്ഥാമാറ്റങ്ങളും പരിണാമങ്ങളുമെല്ലാം ഈയൊരു രാവിന്റെ വ്യക്തമായ നിര്‍ണയത്തില്‍ അല്ലാഹു ഒരുക്കിയിരിക്കുന്നുവെന്നാണ് വിശ്വാസം.
ഈ രാവില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് തന്റെ സമുദായത്തിന് വേണ്ടി ശുപാര്‍ശ ചെയ്യാനുള്ള സമ്പൂര്‍ണ്ണ അധികാരത്തെ അല്ലാഹു സമ്മാനിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ ആത്മീയ വ്യക്തിത്വത്തെ അല്ലാഹു ഉയര്‍ത്താന്‍ തീരുമാനിച്ച രാവ് എന്ന അര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്ക് ഈ രാവ് എത്രയോ ആദരവുറ്റതായി മാറുന്നു.
പ്രവാചകന്‍ ഈ രാവിന്റെ മഹത്വം വര്‍ണിച്ച് തന്നിട്ടുണ്ട്. ശഅ്ബാന്‍ 15-ാം രാവില്‍ അല്ലാഹു തന്റെ കരുണാകടാക്ഷങ്ങള്‍ സവിശേഷമായി വെളിപ്പെടുത്തുന്നതാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.
ആയിഷ ബീവി(റ) ഇങ്ങനെ വിവരിക്കുകയുണ്ടായി. ഒരിക്കല്‍ രാത്രി സമയത്ത് നബി(സ)യെ കിടപ്പറയില്‍ കണ്ടില്ല. ഉടനെ ഞാന്‍ അന്വേഷിച്ചിറങ്ങി. ചെന്നുനോക്കുമ്പോള്‍ നബി തങ്ങള്‍ മദീനയിലെ ജന്നത്തുല്‍ബഖിഅ എന്ന ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്നുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ പ്രവാചകന്‍ ഇങ്ങനെ പാഠം നല്‍കിയതായും ആയിഷ ബീവി(റ) തുടരുന്നു. അതിങ്ങനെയാണ്.
'ഈ രാവ് ശഅ്ബാന്‍ 15-ാം രാവാണ്. അല്ലാഹു തന്റെ കാരുണ്യാതിരേകത്താല്‍ ഈ രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണം കണക്കെ, അല്ല അതിനേക്കാള്‍ കൂടുതല്‍ എണ്ണം അടിമകള്‍ക്ക് പാപമുക്തി നല്‍കുന്നതാകുന്നു' (അഹമ്മദ് ബൈഹഖി).
മറ്റൊരു സംഭവവും ആയിഷ ബീവി(റ)വിവരിക്കുന്നുണ്ട്: ഒരു രാത്രി തങ്ങള്‍ എഴുന്നേറ്റ് നിസ്‌കരിക്കാന്‍ ആരംഭിച്ചു. പ്രസ്തുത നിസ്‌കാരത്തില്‍ തങ്ങള്‍ സുജൂദില്‍ ഏറെ സമയം കിടന്നു. അങ്ങനെ തങ്ങള്‍ക്ക് വല്ല അപകടവും പറ്റിയോ എന്നുവരെ ഞാന്‍ കരുതി. അത്ര ദീര്‍ഘമായിരുന്നു സുജൂദ്. എന്നാല്‍ പിന്നീട് നബി തങ്ങള്‍ ഇങ്ങനെ പറയുകയുണ്ടായി : ' ഈ രാവ് എത്ര മഹത്തരമാണെന്നറിയാമോ നിങ്ങള്‍ക്ക്? ഇത് ശഅ്ബാന്‍ 15-ാം രാവാണ്. അല്ലാഹു തന്റെ ദാസന്മാര്‍ക്ക് കാരുണ്യകടാക്ഷങ്ങള്‍ ചൊരിയുന്ന രാവ്. പാപമോചനാര്‍ത്തികള്‍, കാരുണ്യം തേടുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും അല്ലാഹു വേണ്ടുന്നത് നല്‍കുന്നവനാകുന്നു.
ബറാഅത്ത് രാവിനെ സല്‍കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകണം. മരിച്ച ബന്ധുക്കളുടെയും മറ്റും ഖബറുകള്‍ സന്ദര്‍ശിക്കുകയും ദാനധര്‍മ്മങ്ങള്‍ നല്‍കി അവരുടെ പരലോക മോക്ഷത്തിനുള്ള അവസരവും പ്രാര്‍ത്ഥനയും ഒരുക്കുകയും വേണം. ഈ രാവില്‍ ദീര്‍ഘായുസിനും ഭക്ഷണവിശാലതക്കും ഈമാന്‍ സലാമത്തിനുമായി വെവ്വേറെ യാസീന്‍ ഓതുന്നത് കാണാം. ഇതോടൊപ്പം വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ദുഖാനും എല്ലാവരും പാരായണം നടത്താറുണ്ട്.
അലി(റ) ഇങ്ങനെ പറയുന്നത് കാണാം: നബി തങ്ങള്‍ പറഞ്ഞു; 'ശഅ്ബാന്‍ 15-ാം രാവില്‍ നിങ്ങള്‍ നിസ്‌കരിക്കുക. അതിന്റെ പകലില്‍ നോമ്പ് അനുഷ്ഠിക്കുക. ആ രാവില്‍ സൂര്യാസ്തമനം വരെ നാഥന്റെ സവിശേഷമായ കാരുണ്യ വെളിപാട് പ്രഥമാകാശത്ത് നടക്കുന്നതാണ്. മാപ്പപേക്ഷകര്‍ക്ക് പാപമുക്തി, അന്നപാനാദികള്‍ തേടുന്നവര്‍ക്ക് അവ, ആരോഗ്യം തേടുന്നവര്‍ക്ക് ആരോഗ്യം, തത്തുല്യ ആവശ്യങ്ങള്‍ തേടുന്നവര്‍ക്ക് അവയെല്ലാം നല്‍കാന്‍ അല്ലാഹു ആ രാവില്‍ സന്നദ്ധനാകുന്നു'.
പലവിധ സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട് ബറാഅത്ത് രാവിന്റെ അനുഗ്രഹങ്ങള്‍ കരസ്ഥമാകാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

سش പറഞ്ഞു... മറുപടി

അല്ലാഹുവിന്റെ അനുഗ്രഹീത ദിനങ്ങളെ പറ്റി അവരെ ഉണര്‍ത്തുക. വിശുദ്ധ ഖുര്‍ആന്‍ (14:5). ഈ വിശുദ്ധ ഖുര്‍ആനിനെ നാം ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഒരോ കാര്യവും വേര്‍തിരിച്ച് വ്യക്തമാക്കപ്പെടുന്നു. (സൂറ. അദ്ദുഖാന്‍).
ലൗഹുല്‍ മഹ്ഫൂള് എന്ന സുരക്ഷിത ഫലകത്തില്‍ നിന്ന് ഒന്നാം വാനത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യവേളയാണ,് അനുഗ്രഹീത രാത്രിയാണ് ലൈലത്തുല്‍ ബറാഅ. ലൈലത്തുല്‍ മുബാറക്ക എന്നൊക്കെ അറിയപ്പെടുന്ന ശഅബാന്‍ 15-ാം രാവ.് ഖുര്‍ആന്‍ 97-ാം അധ്യായത്തില്‍(അല്‍ഖദ്ര്‍) സൂറത്തില്‍ പറഞ്ഞ അവതരണം, ഒന്നാം വാനലോകത്ത് നിന്ന് ഭൂമിലോകത്തേക്കുള്ള അവതരണമാണെന്നും ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ വിശദീകരിക്കുന്നു. ഇത് വിശുദ്ധ റമസാനിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പേരിലറിയപ്പെടുന്നു.
ലൈലത്തുല്‍ ബറാഅ എന്ന ബറാഅത്ത് രാവിന്റെ മഹത്വവും പുണ്യവും ഖുര്‍ആന്‍, ഹദീസ് എന്നിവ കൊണ്ടും, ഇമാം ശാഫി (റ) ഇബ്‌നു ഹജറില്‍ ഹൈതമി(റ), ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), ഇമാം ഗസ്സാലി(റ) തുടങ്ങി മുസ്‌ലിം ലോകത്ത് സുസമ്മതരായ പണ്ഡിത വര്യരുടെ പ്രസ്താവനകള്‍ കൊണ്ടും അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണ.് പ്രമാണങ്ങളുടെ വെളിച്ചത്തിലും പാരമ്പര്യമായും മുസ്‌ലിം ലോകം അംഗീകരിച്ചുവരുന്ന ഈ പുണ്യദിനത്തെ സംശയങ്ങളുടെ പുകമറയില്‍ പെടുത്താനുള്ള ബിദഈ നീക്കങ്ങള്‍ മുറ്റുപല കാര്യങ്ങളിലും പോലെ നടക്കുന്നുണ്ട്.
നബി(സ) പറയുന്നു. ശഅ്ബാന്‍ പകുതിയുടെ രാവില്‍ പ്രപഞ്ച സ്രഷ്ടാവ് തന്റെ കരുണാകടാക്ഷങ്ങള്‍ വെളിപ്പെടുത്തുന്നു. ബഹുദൈവാരാധകര്‍, പരസ്പരം ശത്രുത പുലര്‍ത്തുന്നവര്‍, മദ്യപാനികള്‍, മാതാപിതാക്കളെ മാനിക്കാത്തവര്‍ തുടങ്ങിയവരൊഴികെ സജ്ജനങ്ങള്‍ക്ക് അല്ലാഹു വലിയ ഗുണങ്ങള്‍ ചെയ്യുന്ന ദിനമാണത് (ത്വബ്‌റാനി, ബൈഹഖി, ഇബ്‌നുമാജ).
ആയിശ(റ)യുടെ വിവരണങ്ങളില്‍ എണ്ണമറ്റ ആളുകള്‍ക്ക് ഈ പുണ്യരാവില്‍ പാപമോചനവും, അനുഗ്രഹവും നല്‍കപ്പെടുമെന്ന് കാണാം. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ നബി (സ) പ്രാര്‍ഥനാ നിമഗ്‌നരായതും, ദീര്‍ഘമായ സുജൂദില്‍ മുഴുകിയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (തുര്‍മുദി, ഇബ്‌നുമാജ, ബൈഹഖി). ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, നല്ല മരണം തുടങ്ങി സര്‍വരംഗത്തും അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ മൂന്ന് യാസീന്‍ ഓതുന്ന പതിവ് സജ്ജന ചര്യയില്‍ പെട്ടതാണ്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ), ഇബ്‌നു മസ്ഊദ്(റ), തുടങ്ങിയവര്‍ ഈ രാവില്‍ ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു. ‘അല്ലാഹുവേ, നീ എന്നെ പരാജിതരിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് മാറ്റി വിജയികളില്‍ രേഖപ്പെടുത്തണേ. വിജയികളിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് സ്ഥിരപ്പെടുത്തേണമേ (മിര്‍ഖാത് 2:178). നബി(സ) പറഞ്ഞു: സൂറ യാസീന്‍ ഏതൊരു ലക്ഷ്യം വെച്ചാണോ പാരായണം ചെയ്യുന്നത് അത് അതിനുള്ളതാണ്, അത് മരണപ്പെട്ടവര്‍ക്ക് വേണ്ടി നിങ്ങള്‍ പാരായണം ചെയ്യുക. മറ്റൊരു ഹദീസില്‍ എല്ലാറ്റിനും ഒരു ഹൃദയമുണ്ട് വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം സൂറ. യാസീന്‍ ആകുന്നു(അഹ്മദ്, അബൂദാവൂദ്).
അന്ത്യനാള്‍ അടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ വരും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ ആയ സജ്ജനങ്ങള്‍ക്കൊന്നും കേട്ടുകേള്‍വിയില്ലാത്ത പല കാര്യങ്ങളും അവര്‍ പറയും- അവര്‍ ദജ്ജാലുകളും വ്യജന്‍മാരുമാണ്(ഹദീസ്). പൂര്‍വ സൂരികളായ പണ്ഡിതരില്‍ നിന്നും, പിതാമഹന്മാരില്‍ നിന്നും നാം പാരമ്പര്യമായി കണ്ടും, കേട്ടും മനസ്സിലാക്കിയതാണ് ബറാഅത്ത് രാവും, അന്നത്തെ അനുഷ്ഠാനങ്ങളും മറ്റും. പാരമ്പര്യം മാത്രമല്ല പ്രമാണങ്ങളും വിശേഷ ദിവസങ്ങള്‍ക്കും, കര്‍മങ്ങള്‍ക്കും പിന്‍ബലം നല്‍കുന്നുണ്ട് എന്ന് മേല്‍പറഞ്ഞ കാര്യങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു.
ഇലാഹീ ശിആറുകളോടും മതചിഹ്നങ്ങളോടുമുള്ള ആദരവ് തഖ്‌വയില്‍ നിന്ന് ഉണ്ടാകുന്നതാണ് (സുറ. അല്‍ഹജ്ജ്- 32). മുത്തഖീങ്ങള്‍ക്കും, വിശ്വാസികള്‍ക്കും മാത്രമേ പുണ്യാത്മാക്കളേയും, വിശിഷ്ട ദിനങ്ങളേയും പുണ്യ സ്ഥലങ്ങളേയും അംഗീകരിക്കാനും ആദരിക്കാനും കഴിയൂ എന്ന് ചുരുക്കം. മലപ്പുറം ശുഹദാക്കള്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അല്‍കബീര്‍(റ), വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പി കെ എം ബാഖവി അണ്ടോണ, കെ കെ സദഖത്തുല്ല മുസ്‌ലിയാര്‍, മണ്ണുങ്ങല്‍ അബ്ദുറഹ്മാന്‍ കുട്ടി അല്‍ ഖാദിരി, തുടങ്ങി ഒട്ടേറെ മഹാരഥന്‍മാരുടെ വിയോഗത്തിന്റെ മാസം കൂടിയാണീ വിശുദ്ധ ശഅ്ബാന്‍. ഇത്തരം മഹത്തുക്കളേയും മണ്‍മറഞ്ഞ ബന്ധുക്കളേയും സര്‍വോപരി എല്ലാ സത്യവിശ്വാസികളേയും ഖുര്‍ആന്‍ പാരായണ ദുആ സമയത്തും മറ്റും ഓര്‍ക്കേണ്ടതാണ്. വിശുദ്ധ റമസാനിനെ ഉചിതമായ രൂപത്തില്‍ സ്വഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ പവിത്ര മാസത്തെ നാം ഉപയോഗപ്പെടുത്തുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ

© #SirajDaily

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....