നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

അല്ലാഹുവിന്റെ സഹായികളാവുക


സ്‌ലാം എന്നത് കേവലം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പരിമിതമായ ഒന്നാണെന്നും എന്റെ കര്‍മ്മങ്ങളും നോക്കി ഞാന്‍ ജീവിച്ചാല്‍ മതിയെന്നും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്റെ ദീനുമായിബന്ധപ്പെട്ടതല്ലന്നും തെറ്റിദ്ധരിച്ച് മുന്നോട്ട് പോകുന്ന ധാരാളം സഹോദരങ്ങളുണ്ട്.ഇസ്ലാമിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തടസ്സമില്ലങ്കില്‍ ഞാന്‍ ജീവിക്കുന്ന രാജ്യത്ത് 'അങ്ങിനെയൊക്കെ' അങ്ങ് ജീവിച്ചുപോയാല്‍ മതി എന്ന് വിചാരിക്കുന്നവരും ധാരാളം.
                              എഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ തന്റെ വിശ്വാസത്തിന്റെ പാരമ്യതയില്‍ എത്തുവാനാണ് പരിശ്രമിക്കേണ്ടത്.അതുവഴി അവന്‍ അല്ലാഹുവിന്റെ അന്‍‌സ്വാര്‍ ആയി മാറുന്നു.അഥവാ അല്ലാഹുവിന്റെ സഹായിയും പ്രിയപ്പെട്ടവനുമായി മാറാന്‍ ഒരു വിശ്വാസിക്ക് സാധ്യമാവേണ്ടതുണ്ട്.ഇതെല്ലാം നമ്മുടെ സാമൂഹിക ഉത്തരവാദിത്വ നിര്‍‌വ്വഹണങ്ങളിലൂടെ മാത്രം കരഗതമാക്കാന്‍ സാധിക്കുന്ന പദവികളാണുതാനും. വ്യക്തിഗതമായ പ്രവര്‍ത്തനങ്ങള്‍ക്ക് അതുകോണ്ടുതന്നെ ധാരാളം പരിമിതികളുമുണ്ട്.
ഇത്തരുണത്തില്‍ സൂറത്തുല്‍ ആലുഇംറാനില്‍ ഈസാ (അ)യോട് അല്ലാഹുവിന്റെ സഹായികളാകാന്‍ ഞങ്ങളുണ്ട് (നഹ്‌നു അന്‍സ്വാറുല്ലാഹ്) എന്ന് പറഞ്ഞ ഹവാരിയ്യുകളുടെ ആ പ്രയോഗത്തെ കുറിച്ച് സയ്യിദ് മൗദൂദി തന്റെ തഫ്‌ഹീമുല്‍ ഖുര്‍‌ആനില്‍ വിശദീകരിക്കുന്നത് എങ്ങനെയെന്ന് നോക്കാം :
                               "ദീനുല്‍ ഇസ്ലാമിനെ സംസ്ഥാപിക്കുവാന്‍ വേണ്ടിയുള്ള സംരംഭത്തില്‍ ഭാഗഭാക്കാകുന്നതിന് `അല്ലാഹുവെ സഹായിക്കുക` എന്ന വാക്കാണ് വിശുദ്ധ ഖുര്‍ആനില്‍ മിക്ക സ്ഥലങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. ഇത് വിശദീകരണം അര്‍ഹിക്കുന്ന ഒരു വിഷയമാണ്. മനുഷ്യന് വിവേചനാധികാരവും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കിയിട്ടുള്ള ജീവിതവൃത്തത്തില്‍ , കുഫ്റോ ഈമാനോ, ദൈവത്തോടുള്ള അനുസരണമോ ധിക്കാരമോ ഏതെങ്കിലുമൊന്ന് അവലംബിക്കുവാന്‍ തന്റെ ദിവ്യശക്തി ഉപയോഗിച്ചുകൊണ്ട് അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല. പ്രത്യുത, നിഷേധത്തിനും ധിക്കാരത്തിനും സ്വാതന്ത്ര്യമുള്ളതോടൊപ്പം തന്നെ, സ്രഷ്ടാവിനുള്ള അടിമത്തവും അനുസരണവും കൈക്കൊള്ളുകയെന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരിയെന്നും, അതൊന്നു മാത്രമാണ് അവന്റെ വിജയസൌഭാഗ്യത്തിനുള്ള ഏകമാര്‍ഗമെന്നും തെളിവുകളും ദൃഷ്ടാന്തങ്ങളും നിരത്തിവെച്ചുകൊണ്ട് സാരോപദേശങ്ങള്‍ വഴി മനുഷ്യനെ സ്വമനസ്സാ സമ്മതിപ്പിക്കുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
                                ഇവ്വിധം യുക്തിയുക്തമായ സദുപദേശങ്ങളാല്‍ ജനങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ആനയിക്കാനുള്ള വഴി ഒരുക്കുക എന്നതാണ് അല്ലാഹുവിന്റെ കൃത്യം. ഈ കൃത്യനിര്‍വഹണത്തില്‍ അല്ലാഹുവോടൊപ്പം ചേരുന്നവരെ അവന്‍ തന്റെ സുഹൃത്തുക്കളും സഹായികളുമായി കണക്കാക്കുന്നു. അല്ലാഹുവിന്റെ ഒരടിമക്ക് എത്താവുന്ന ഏറ്റവും ഉന്നതമായ പദവിയത്രെ ഇത്. നമസ്കാരം, നോമ്പ് തുടങ്ങിയ സകലവിധ ആരാധനാ കര്‍മങ്ങളിലും മനുഷ്യന്‍ കേവലം അടിമയും ദാസനുമായിരിക്കും. എന്നാല്‍ ദീനിന്റെ പ്രബോധനവും `ഇഖാമത്തുദ്ദീനി`നു വേണ്ടിയുള്ള പരിശ്രമവുമാകുന്ന മഹല്‍സംരംഭത്തില്‍ അടിമക്ക് ദൈവത്തിന്റെ സുഹൃത്തും സഹായിയുമെന്ന ബഹുമതിയാണ് ലഭിക്കുന്നത്. ഈ ലോകത്ത് ലഭിക്കുന്ന ആത്മീയ പുരോഗതിയുടെ ഏറ്റവും ഉന്നത സ്ഥാനമാണത്."

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....