നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ജൂലൈ 28, 2011

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഇസ്ലാമികത


"നല്ല ഇസ്ലാമിക വേഷം ധരിച്ച് ക്ലാസ്സില്‍ വരുന്ന പ്ലസ് ടു വിന് പഠിക്കുന്ന പെണ്‍കുട്ടി...ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഒരു യുവാവിന്റെ കൂടെ ബൈക്കില്‍ പോകുന്നു...ഇവളുടെ കല്യാണം കഴിഞ്ഞതറിയില്ലല്ലോ...ആ, സഹോദരനോ മറ്റോ ആവും....പിറ്റേന്ന് അവളോട് തന്നെ നേരില്‍ ചോദിച്ചു...ഇന്നലെ ആരുടെ കൂടെയാണ് ബൈക്കില്‍ പോയിരുന്നത്...? ഒട്ടും സങ്കോചമില്ലാതെ വന്നു മറുപടി: അതെന്റെ അളിയാക്കയാണ് (ജ്യേഷ്ടത്തിയുടെ ഭര്‍ത്താവ്).....!!!"
"ബി.എഡ് ചെയ്തുകൊണ്ടിരിക്കുന്ന ദീനി നിഷ്ഠയുള്ള മുസ്ലിം യുവാവ്, ഒരു ദിവസം ടൗണില്‍ വെച്ച് യാദൃശ്ചികമായി കണ്ട് മുട്ടി...ബൈക്കില്‍ ഒരു യുവതിയും...ബൈക്ക് നിറുത്തി സലാം പറഞ്ഞ് അവന്‍ സംസാരിച്ച്കൊണ്ടിരുന്നപ്പോഴും മനസ്സില്‍ സംശയമായിരുന്നു...ഇവന്റെ കല്യാണമെങ്ങാനും കഴിഞ്ഞൊ...സംശയത്തിന് വിരാമമിട്ട് അവന്‍ തന്നെ പറഞ്ഞു: സാറ് തെറ്റിദ്ധരിക്കേണ്ട...ഇതെന്റെ ഭാര്യയൊന്നുമല്ല...മൂത്തച്ചിയാണ് (ജ്യേഷ്ടന്റെ ഭാര്യ)."
                                 
അതെ,അതാണ് ഇന്നത്തെ സമൂഹം...അല്പം ഇസ്ലാമിക ബോധമുള്ളവര്‍ എന്ന് നമ്മള്‍ മനസ്സിലാക്കിയവര്‍ പോലും പരസ്പര ബന്ധങ്ങളിലും, ഇടപെടലുകളിലുമുള്ള ഇസ്ലാമിക ശാസനകളെ ഉള്‍കൊണ്ടിട്ടില്ല എന്നതാണ് സത്യം. കുറച്ചൊക്കെ ഇസ്ലാമികമായി ചിന്തിക്കുന്ന രണ്ട് അധ്യാപകര്‍ എന്നോട് പങ്കുവെച്ച സംഭവങ്ങളാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്. ആര്‍ക്ക് ആരുമായെല്ലാം ഇടപെടാം എങ്ങനെയെല്ലാം ഇടപെടാം തുടങ്ങിയ വിഷയങ്ങളില്‍ പൊതുവെ ഒരു കുത്തഴിഞ്ഞ സമീപനമാണ് സമൂഹത്തില്‍ കണ്ട്കൊണ്ടിരിക്കുന്നത്.ഒരു പക്ഷെ ആധുനികത എല്ലാത്തിന്റേയും കാരണമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ കുറിപ്പുകാരന്‍ പഴഞ്ചനെന്നോ,യാഥാസ്ഥികനെന്നോ മുദ്രകുത്തപ്പെട്ടേക്കാം.എന്നാലും ചില യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെക്കാതിരിക്കാനാവില്ല. ഇവിടെ ഞാന്‍ സൂചിപ്പിച്ച സംഭവ വികാസങ്ങളില്‍ തന്നെ അങ്ങനെയൊക്കെ ഉണ്ടോ എന്ന് ആശ്ചര്യപൂര്‍‌വ്വം ചോദിക്കുന്നവര്‍ക്കിടയിലും അതുകൊണ്ടൊക്കെ എന്താ കുഴപ്പം എന്ന് നിസ്സംഗ സമീപനം പുലര്‍ത്തുന്നവരും കുറവാകില്ല.
                                    ചെറുപ്പത്തില്‍ പരസ്പരം കളിച്ച് വളര്‍ന്നിരുന്ന കുട്ടികള്‍ പെട്ടെന്ന് വലിയവരാവുന്നത് പല മാതാ പിതാക്കളും അറിയുന്നില്ല എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും അപകടകരമായ വസ്തുത. നമ്മുടെ നാട്ടില്‍ കല്യാണ വീടുകളിലും മറ്റും തലേരാത്രികളില്‍ കൗമാര പ്രായക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് കളിച്ച് ചിരിച്ച് അര്‍മാദിച്ച് നടക്കുന്ന കാഴ്ച ഇന്ന് സുലഭമാണ്.ഇസ്ലാമിന്റെ വ്യക്തമായ നിലപാടുകള്‍ അനുസരിച്ച് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്/അവള്‍ക്ക് വിവാഹം അനുവദിക്കപ്പെട്ടവര്‍ ഇടപെടലുകളില്‍ നിയന്ത്രണമുള്ളവര്‍ തന്നെയാണ്.
                                  പലപ്പോഴും അമ്മാവന്റെ മക്കള്‍ ,അമ്മായിയുടെ മക്കള്‍ ,ജ്യേഷ്ടാനുജന്മാരുടെ സന്താനങ്ങള്‍ (ഇളയാപ്പ/മൂത്താപ്പ മക്കള്‍ ) എന്നിങ്ങനെയുള്ള അടുത്ത ബന്ധുക്കളുമായുള്ള സഹവാസത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നാം പാലിക്കാറേയില്ല എന്നതാണ് സത്യം.പരസ്പരം കൈ കൊടുത്തും ,തോളില്‍ കൈയ്യിട്ടും സംസാരിക്കുന്ന ഒരു രീതി.അവര്‍ ഒന്നിച്ച് വളര്‍ന്നവരല്ലെ,അവന്‍ അവള്‍ക്ക് സഹോദരനെ പോലെയല്ലേ എന്നൊക്കെ പറഞ്ഞ് മാതാപിതാക്കളും ഇതിനെ നിസ്സാരമായി കാണും.ഇങ്ങനെ പെരുമാറുന്ന ആരോടെങ്കിലും ഇതിനെ കുറിച്ച് സൂചിപ്പിച്ചാല്‍ 'ഹോ,അവനെ ഞാന്‍ സഹോദരനായിട്ടാണ് കാണുന്നത്' എന്ന ഒരൊഴുക്കന്‍ മറുപടിയാണ് ലഭിക്കുക.സ്കൂളുകളിലും,കോളേജുകളിലുമൊക്കെ കൂടെപഠിക്കുന്നവരെ സഹോദരരായി കണ്ട് എഥേഷ്ടം ഇടപഴകാനുള്ള ഒരു പഴുതായും കുട്ടികള്‍ ഇതിനെ കാണുന്നു.എഥാര്‍ത്ഥത്തില്‍ ഇസ്ലാമിക നിയമപ്രകാരം തെറ്റായ ഒരു സംഗതിയെ അനുവദനീയമാക്കുക എന്ന വലിയ തെറ്റാണ് ഈ ലാഘവ സമീപനത്തിലൂടെ നാം ചെയ്യുന്നത്.കാരണം ഒരു സ്ത്രീക്ക് ആരുമായൊക്കെ സ്വതന്ത്രമായി ഇടപെടാം എന്ന് വിശുദ്ധ ഖുര്‍‌ആന്‍ സൂറത്ത് നൂര്‍ മുപ്പത്തിഒന്നാമത്തെ ആയത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
                                  ഖുര്‍‌ആന്‍ പറയുന്നത് കാണുക: "വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ-സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍ , പിതാക്കള്‍ , ഭര്‍ത്തൃപിതാക്കള്‍ , പുത്രന്മാര്‍ , ഭര്‍ത്തൃപുത്രന്മാര്‍ ,സഹോദരന്മാര്‍ , സഹോദരപുത്രന്മാര്‍ , സഹോദരീപുത്രന്മാര്‍ , തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍ , സ്വന്തം അധീനത്തിലുള്ളവര്‍ ,വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍ , സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍  എന്നിവര്‍ക്കൊഴികെ, അവര്‍ സൌന്ദര്യം വെളിവാക്കരുത്.മറച്ചുവെച്ച സൌന്ദര്യം ആളുകള്‍ ശ്രദ്ധിക്കാന്‍ കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്."(അന്നൂര്‍ :31) ഇതില്‍ തന്നെയും ഇവര്‍ക്കുമുന്നിലൊക്കെ എന്തുമാവാം എന്നല്ല;പ്രത്യുത ഇസ്ലാമികമായ സീമകള്‍ ലംഘിക്കാതെ ഇടപെടാനുള്ള അനുമതിയാണിത് എന്നാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.       
                                 സ്ത്രീ പുരുഷന്മാര്‍ പരസ്പരം ഹസ്തദാനം ചെയ്യാമോ എന്ന വിഷയത്തിലും ഒരു നല്ല ചര്‍ച്ച നടക്കേണ്ടതുണ്ട്. അതിനുപറ്റുന്ന രൂപത്തില്‍ ഇവിടെ വായനക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്തിക്കുകയാണ്.ജോലിസ്ഥലത്തും മറ്റും നിര്‍ബന്ധിതാവസ്ഥ ചൂണ്ടിക്കാണിച്ച് പലരും അതിനെ ന്യായീകരിക്കാറുണ്ടെങ്കിലും ഒരു എഥാര്‍ത്ത സത്യവിശ്വാസിക്ക് തന്റെ സുതാര്യമായ നിലപാടുകള്‍  കൊണ്ട് അത്തരം വിഷയങ്ങളില്‍ തന്റെ സമീപനം എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.സ്ത്രീ-പുരുഷ ഇടപെടലുകളുടെ ഇസ്ലാമികത ഖുര്‍‌ആനും,സുന്നത്തും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കെ അതില്‍ സന്ദേഹമുണ്ടാകാനുള്ള പഴുതുകളില്ല എന്നതാണ് സത്യം.
                                      ഇത്തരം നിയന്ത്രണങ്ങളിലൂടെയും,വിലക്കുകളിലൂടെയും മനുഷ്യാവകാശങ്ങളെ ധ്വംസിക്കാനൊ,സ്വാതന്ത്ര്യ നിഷേധത്തിനൊ വഴിയൊരുക്കുകയല്ല ഇസ്ലാം ചെയ്യുന്നത്,മറിച്ച് ആരോഗ്യകരമായ ഒരു സംസ്കാരത്തിന് വഴിവെട്ടുകയും,സുരക്ഷിതവും പരിരക്ഷിതവുമായ ഒരു സാമൂഹ്യക്രമത്തിന്റെ നിര്‍മ്മിതിക്ക് പാതയൊരുക്കുകയുമാണ് ചെയ്യുന്നത്.സ്വന്തം ബന്ധുക്കളെ പോലും (വളരെ ലഘൂകരിച്ച് പറഞ്ഞതാണ്) വിശ്വസിക്കാന്‍ പറ്റാത്ത ഒരു സാമൂഹ്യ ചുറ്റുപാടില്‍ ഇതിന്റെ പ്രാധാന്യം ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. 



സൂറത്തുന്നൂര്‍ മുപ്പത്തി ഒന്നാമത്തെ ആയത്തിന് മൗദൂദി സാഹിബ് നല്‍കിയ വിശദീകരണം ഇവിടെ വായിക്കുക.

14 അഭിപ്രായങ്ങള്‍:

Old_User പറഞ്ഞു... മറുപടി

സ്ത്രീ പുരുഷന്മാര്‍ ഹസ്തദാനം ചെയ്യാമോ..?

Nasar Mahin പറഞ്ഞു... മറുപടി

ഈ വിഷയത്തില്‍ സൗദി അറേബ്യ പിന്തുടരുന്ന രീതി ഏറെകുറെ മാത്രകാപരമാണ്.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

സയ്യൂബ്...ആ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു (സ്ത്രീ-പുരുഷ ഇടപെടലുകളുടെ ഇസ്ലാമികത ഖുര്‍‌ആനും,സുന്നത്തും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കെ അതില്‍ സന്ദേഹമുണ്ടാകാനുള്ള പഴുതുകളില്ല എന്നതാണ് സത്യം.)....ഇനി പണ്ഡിതന്മാര്‍ ഇടപെടട്ടെ.... :)

ANSAR NILMBUR പറഞ്ഞു... മറുപടി

ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് റസൂല്‍ (സ) പറഞ്ഞു:

"ഒരു പുരുഷനും അന്യ സ്ത്രീയുമായി ഒറ്റക്കിരിക്കുകയില്ല. മൂന്നാമനായി പിശാചു അവരുടെ കൂടെയില്ലാതെ"

(തിര്‍മിദി ,നസാഇ, അഹ്മദ്,ഹാകിം ബൈഹകി , ത്വബ്റാനി,ഇബ്നുഹിബ്ബാന്‍ )


പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട ഒരു ഹദീസായിരുന്നു ഇത് എന്ന് കരുതുന്നു.....

എന്‍റെ നാട്ടില്‍ അവിവാഹിതയായ ഒരു പെണ്‍കുട്ടി അവളുടെ ഉപ്പയുടെ അനിയന്‍റെ മകനില്‍ നിന്നായിരുന്നു ഈയിടെ ഗര്‍ഭം ധരിച്ചത്. പിശാചിന് മതം പഠിക്കാതവരെ എളുപ്പം പിടികൂടാന്‍ കഴിയും.....അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

തുടക്കത്തില്‍ ആ ഹദീസ് വേണം എന്ന്‍ തീരുമാനിച്ചിരുന്നു....പിന്നെ വിട്ടുപോയി....നന്ദി ...ഈ ഓര്‍മപ്പെടുത്തലിനു.....

mujeeb kaindar പറഞ്ഞു... മറുപടി

വസ്സലാം,
ഉപകാരപ്രദമായ ഇത്തരം പോസ്റ്റുകള്‍
www.ourkasaragod.com എന്നാ സൈറ്റിലും പോസ്റ്റ് ചെയ്യുമോ?

പൈമ പറഞ്ഞു... മറുപടി

നല്ല അര്‍ത്ഥവത്തായ പോസ്റ്റ്‌ കുടുതല്‍ അറിയാന്‍ കഴിഞു
ബന്ധങ്ങള്‍ ബന്ധ്നഗല്‍ ആവരുത് ...
സ്നേഹത്തോടെ പ്രദീപ്‌

Jefu Jailaf പറഞ്ഞു... മറുപടി

നല്ലൊരു പോസ്റ്റ്.. ആനുകാലികമായ ചുറ്റുപാടുകളുമായി സംവദിച്ച് കൊണ്ട്..

Noushad Vadakkel പറഞ്ഞു... മറുപടി

"അതിരുവിടുന്ന സ്ത്രീപുരുഷ ബന്ധങ്ങള്" ഖുതുബ ജൂലൈ 15

ഷെബു പറഞ്ഞു... മറുപടി

നല്ല വിഷയം. ബന്ധങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്. അല്ലെങ്കില്‍ അവിഹിത ബന്ധങ്ങള്‍ പൊട്ടി മുളക്കും. അത് കുടുംബത്തിന്റെ തീരാ ദു:ഖത്തിനും നാശത്തിനും കാരണമാകും. ഇസ്ലാം ഈ വിഷയത്തില്‍ പാലിക്കുന്ന ജാഗ്രത മറ്റൊരു വിശ്വാസ സംഹിതയിലും കാണുന്നില്ല. സ്വന്തം സഹോദരിയുമായി ദാമ്പത്യം നയിക്കേണ്ടി വന്ന (!) ഒരു കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്ക് കുട്ടികളും ഉണ്ട്. കുടുംബത്തിന്റെ അവഗണ സഹിക്കാനാകാതെ അയാള്‍ ആത്മഹത്യ പോലും ചിന്തിച്ചു. പപ്പയും മമ്മിയും ഗള്‍ഫിലായിരിക്കെ ഉപരി പഠനാവശ്യാര്‍ത്ഥം നാട്ടില്‍ ഒരുമിച്ചു താമസിച്ചതാണ് അവരെ ആ ഗതികേടിലാക്കിയത്. എന്നിട്ടെന്തു? ശരീര ഭാഗങ്ങള്‍ മുഴപ്പിച്ചു പ്രദര്‍ശിപ്പിച്ചു കൊണ്ട് നടക്കുന്ന മക്കളുടെ കൂടെ എത്ര കൂസലില്ലാതെയാണ് ആധുനിക മാതാ പിതാക്കള്‍ നടക്കുന്നത്! യൂറോപ്യന്‍ വസ്ത്രധാരണം അനുകരിക്കാത്തവര്‍ ഒന്നിനും കൊല്ലാത്തവര്‍ എന്നതല്ലേ മട്ട്? ആണും പെണ്ണും ഒപ്പത്തിനൊപ്പം ഈ അനുകരണം തുടരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ പാലിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. നമ്മള്‍ ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നത്. നല്ല വസ്ത്രം ധരിക്കുന്നതോടൊപ്പം പരിധികള്‍ പാലിച്ചു കൊണ്ട് ആരോടും മാന്യമായി ഇടപഴകാനും പെണ്‍കുട്ടികള്‍ പരിശീലിക്കണം.

Abdul Khader EK പറഞ്ഞു... മറുപടി

നാം മുസ്ലിങ്ങള്‍ ശരിക്കും ശ്രദ്ധിക്കേണ്ട ഒരു വിഷയം, നന്ദി.

അതെ പോലെ തന്നെ ഇപ്പോള്‍ എല്ലായിടത്തും കണ്ടുവരുന്ന ഒരു പ്രവണതയാണ് വിവാഹം നിശ്ചയിച്ചവര്‍ നമ്മില്‍ ഫോണില്‍ (സ്ഥിരമായി) സംസാരിക്കുക, ഇതിന്‍റെ ഇസ്ലാമിക വിധി എന്താ ?

ഞാന്‍ മനസ്സിലാക്കിയടത്തോളം അത് തെറ്റാണ് .

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

അബ്ദുല്‍ ഖാദര്‍ ....ആ വിഷയവും ഈ പോസ്റ്റില്‍ വരേണ്ടതായിരുന്നു.....തികച്ചും അനിസ്ലാമികമായ ഒരു രീതിയാണ് അത്....

അജ്ഞാതന്‍ പറഞ്ഞു... മറുപടി

വളരെ നന്ദി; ഇത്രെയും ഉപകരപ്രതമായ നമ്മുടെ കണ്മുന്നില്‍ നടക്കുന്ന പകല്‍പോലെ വെളിച്ചമായ സത്യമാണ് നാം കണ്ടത് ,എത്ര ഉപദേശങ്ങള്‍ നല്‍കിയാലും എത്ര ചതിയില്‍ കുടുങ്ങിയാലും പഠിക്കാത്ത നമ്മുടെ സമൂഹത്തിലെ മാതാപിതാക്കള്‍ ???
ഇങ്ങിനെയാണ് നമ്മുടെ മുസ്ലിം സമൂഹത്തിന്‍റെ അവസ്ഥ.
എത്ര പുസ്തകം വായിച്ചാലും,പ്രഭാഷണം കേട്ടാലും അതല്ലാം മറന്നു.മതെതെക്കുറിച്ച് അറിവില്ലായ്മയാണോ? അതോ അറിയാത്തപോലെ നടക്കുകയാണോ?????............
സഹോദരാ,സഹോദരീ????
ഖുര്‍ ആനിലേക്ക് മടങ്ങൂ,
ഖുര്‍ ആന്‍ പഠിക്കൂ, ഒരിക്കലും നാമും നമ്മുടെ ഹലാലായ കുടുംബവും വഴിതെറ്റുകയില്ല തീര്‍ച്ച!!!!.
സുഹുര്‍തുക്കളെ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഓരോ സാഹചര്യമാണ് എല്ലാ പ്രശ്നത്തിനും കാരണം അത്കൊണ്ട് ആ സാഹചര്യം നമായി ഒരുക്കി കൊടുക്കരുത്.

ഇതുപോലെത്തെ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ,അതുപോലെ എല്ലാ ഇസ്ലാമിക്‌ സൈടുകളിലും ഇത് പോസ്റ്റ്‌ ചെയ്യണം എന്ന് ഉണര്‍ത്തുന്നു.

muneer പറഞ്ഞു... മറുപടി

വളരെ നല്ല ഒരു പോസ്റ്റ്‌ ,,,
ഞങ്ങളുടെ നാട്ടില്‍ (കണ്ണൂരില്‍ )വിവാഹംകഴിക്കാന്‍ പോവുന്ന പയ്യന്ടെ കൂടെ ഒരു ചങ്ങാതിയും കാണും വിവാഹം ക്ഷണിക്കാന്‍ ഇവര്‍ രണ്ടും ഒരുമിച്ചാണ് പോവുക വരന്ടെ കൂടെ അടുക്കളയില്‍ വരെ ഇയാള് കൂടെ വരും ബന്ധത്തില്‍ ഉരസല്‍ വേണ്ട എന്ന് വിചാരിച്ച് മിക്കവാറും അത് വല്യ കാര്യമാക്കാറില്ല അത് പോലെതന്നെ ഭര്‍ത്താവിന്ടെ സുഹൃത്തുക്കള്‍ക്കും ചിലയിടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....